
പ്രവാചകരുടെയും പുരോഹിതരുടെയും കാലഘട്ടം സത്യത്തിൽ പഴയനിയമം വരെ ആയിരുന്നു. ബലിയർപ്പിക്കാൻ വേണ്ടിയായിരുന്നു പുരോഹിതര്‍. ബലിയർപ്പണമായിരുന്നു പുരോഹിതരുടെ ജോലി. എന്നാൽ അവസാന ബലിയും പഴയനിയമത്തോടെ അവസാനിച്ചു. ആദിമ ക്രൈസ്തവർ കൂട്ടമായി നടത്തിവന്നിരുന്നത് “അപ്പംമുറിക്കൽ” ശുശ്രൂഷ ആയിരുന്നു. ഏകമനസ്സോടും നിഷ്കളങ്കഹൃദയത്തോടും കൂടെ അവർ അത് നടത്തിവന്നു.
“നിയമവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” (ലൂക്കാ 16:16)
പ്രവാചകരുടെയും പുരോഹിതരുടെയും കാലഘട്ടം പഴയനിയമത്തോടെ അവസാനിച്ചു. പുതിയനിയമ കാലഘട്ടത്തിൽ വേണ്ടത് സുവിശേഷ പ്രഘോഷണവും അതുവഴിയുണ്ടാകുന്ന ദൈവാരാജ്യവുമാണ്.
പുതിയനിയമ കാലഘട്ടത്തിൽ വേണ്ടത് സുവിശേഷ പ്രഘോഷണമായിരുന്നു. എന്നാൽ ഒരുകൂട്ടം ആളുകൾ അതിനെ മതമായി പരിമിതപ്പെടുത്തി, അതിന്‍റെ കുത്തക ഏറ്റെടുത്തു, അതിന്‍റെ ഫലമായി പരിമിതമായ ആളുകളിലേക്ക് സുവിശേഷം ഒതുങ്ങി, ചിലയിടത്തേയ്ക്ക് സുവിശേഷം എത്തപ്പെടാത്ത അവസ്ഥ വരികയും ചെയ്തു. ദരിദ്രരാഷ്ട്രങ്ങളെ പോലും മതരാഷ്ട്രങ്ങൾ വിഴുങ്ങാൻ തുടങ്ങി. സുവിശേഷം എത്താത്തവിധം അവർ ഭിത്തികൾ തീർക്കുന്നു.
ലോകമെങ്ങും എത്തേണ്ട സുവിശേഷത്തെ, മതമായി ഒതുക്കി, അതിനെ ബ്രാൻഡ് ചെയ്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ ആളുകൾ തയ്യാറായതോടെ സുവിശേഷം ഒരു വിഭാഗത്തിന്‍റെ മാത്രം കുത്തകയെന്നപോലെ ഒതുങ്ങിപ്പോയി.
ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല. സുവിശേഷം ചിലർക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ല.
സന്യാസം എന്നത് പുതിയ നിയമവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. സന്യസിക്കാൻ ഒരിക്കലും ക്രിസ്തു പറഞ്ഞിട്ടില്ല. സന്യാസം നൂറ്റാണ്ടുകൾക്ക് മുമ്പ് ഉള്ള ഒരു കാഴ്ചപ്പാട് ആയിരുന്നു. “പുരോഹിത സമ്പ്രദായം” നിലനിൽക്കുന്നില്ല. ക്രിസ്തീയവിശ്വാസികളെല്ലാം പുരോഹിതരും ദൈവമക്കളുമാണ്. ആദിമക്രൈസ്തവരും അപ്പസ്തോലന്മാരും ഒന്നും സുവിശേഷത്തെ മതമായല്ല വളർത്തിക്കൊണ്ടു വന്നത്. ക്രിസ്തുവിന്‍റെ വാക്കുകൾക്കാണ് വില കൊടുക്കേണ്ടത്!